വിവരങ്ങള്‍ കാണിക്കുക

ആരായിരുന്നു “മൂന്നു ജ്ഞാനികൾ?” ബേത്ത്‌ലെഹെമിലേക്കുള്ള “നക്ഷത്രം” കാണിച്ചതു ദൈവമായിരുന്നോ?

ആരായിരുന്നു “മൂന്നു ജ്ഞാനികൾ?” ബേത്ത്‌ലെഹെമിലേക്കുള്ള “നക്ഷത്രം” കാണിച്ചതു ദൈവമായിരുന്നോ?

ബൈബിളിന്റെ ഉത്തരം

 യേശുവിനെ കാണാൻ പോയ യാത്രക്കാർക്കു “മൂന്നു ജ്ഞാനികൾ,” “മൂന്നു രാജാക്കാന്മാർ” എന്നീ വിശേഷണങ്ങളൊന്നും ബൈബിൾ നൽകുന്നില്ല. അത്തരം വിശേഷണങ്ങളൊക്കെ ക്രിസ്‌തുമസ്സ്‌ ആഘോഷവുമായി ബന്ധപ്പെട്ടാണ്‌ ഉപയോഗിച്ചുവരുന്നത്‌. (മത്തായി 2:1) ദൈവപ്രചോദിതനായി സുവിശേഷ എഴുത്തുകാരനായ മത്തായി, യേശുവിനെ സന്ദർശിക്കാൻ വന്നവരെക്കുറിച്ച്‌ പറയാൻ ഉപയോഗിച്ച ഗ്രീക്കുപദം മഗോയ്‌ എന്നാണ്‌. ആ പദം വിദഗ്‌ധരായ ജ്യോത്സ്യന്മാരെയും ഭൂതങ്ങളുമായി സമ്പർക്കമുള്ളവരെയും a കുറിക്കാൻ ഉപയോഗിച്ചിരുന്ന വാക്കായിരിക്കാം. ധാരാളം ബൈബിൾ പരിഭാഷകർ അവരെ “ജ്യോത്സ്യന്മാർ,” “മഗോയ്‌  b എന്നൊക്കെയാണു വിളിക്കുന്നത്‌.

 എത്ര “ജ്ഞാനികൾ” ഉണ്ടായിരുന്നു?

 ജ്ഞാനികളെക്കുറിച്ച്‌ കൂടുതൽ ഒന്നും ബൈബിൾ പറയുന്നില്ല, അവരുടെ എണ്ണം, മറ്റു വിശദാംശങ്ങൾ അങ്ങനെയൊന്നും. ഒരു വിജ്ഞാനകോശം പറയുന്നതനുസരിച്ച്‌, “പൗരസ്‌ത്യരുടെ പാരമ്പര്യമനുസരിച്ച്‌ ‘ജ്ഞാനികൾ’ 12 പേരുണ്ടെന്നാണ്‌. എന്നാൽ പാശ്ചാത്യപാരമ്പര്യം പറയുന്നത്‌ അവർ 3 പേരേ ഉള്ളൂ എന്നാണ്‌. അങ്ങനെ അവർ പറയാൻ കാരണം, മൂന്നു കൂട്ടം സാധനങ്ങൾ—സ്വർണ്ണവും കുന്തിരിക്കവും മീറയും (മത്തായി 2:11)—കുട്ടിക്കു സമ്മാനമായി കൊടുത്തതുകൊണ്ടാകാം.”

 “ജ്ഞാനികൾ”രാജാക്കന്മാരായിരുന്നോ?

 ക്രിസ്‌തുമസ്സിനെക്കുറിച്ചുള്ള പാരമ്പര്യത്തിൽ യേശുവിനെ സന്ദർശിക്കാൻ വന്നവരെ രാജാക്കന്മാരായാണു ചിത്രീകരിച്ചിരിക്കുന്നത്‌. എന്നാൽ ബൈബിളിൽ ഒരിടത്തും അവരെ രാജാക്കന്മാർ എന്നു വിളിക്കുന്നില്ല. ഒരു വിജ്ഞാനകോശം പറയുന്നതനുസരിച്ച്‌, യേശു ജനിച്ചതിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ്‌ യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള ധാരാളം പൊടിപ്പും തൊങ്ങലും വെച്ച കഥകൾ പുറത്തിറങ്ങി. യേശുവിനെ സന്ദർശിക്കാൻ വന്നവർ രാജാക്കന്മാരാണെന്നു അങ്ങനെ പലയാളുകളും പറയാൻ തുടങ്ങി.

 “ജ്ഞാനികളുടെ” പേര്‌ എന്തായിരുന്നു?

 ബൈബിളിൽ ഈ ജ്യോത്സ്യന്മാരുടെ പേര്‌ പറയുന്നില്ല. ബൈബിളിനെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശം പറയുന്നത്‌, “കഥകളിൽ ഇവർക്കു പേരിടാൻ ശ്രമം നടന്നിട്ടുണ്ട്‌ എന്നാണ്‌. (ഉദാ: ക്യാസ്‌പർ, മേൽചിയർ, ബേൽതസ്സർ എന്നിങ്ങനെയുള്ള പേരുകൾ.)”

 “ജ്ഞാനികൾ”എപ്പോഴാണു യേശുവിനെ സന്ദർശിച്ചത്‌?

 യേശു ജനിച്ച്‌ മാസങ്ങൾക്കു ശേഷമായിരിക്കാം ജ്യോത്സ്യന്മാർ യേശുവിനെ സന്ദർശിച്ചത്‌. അതു സത്യമാണെന്നു തെളിയിക്കുന്നതാണു ഹെരോദ്‌ രാജാവിന്റെ ആജ്ഞ. യേശുവിനെ കൊല്ലാനുള്ള ഉദ്ദേശ്യത്തിൽ ഹെരോദ്‌ രാജാവ്‌ രണ്ടു വയസ്സും അതിൽ താഴെയും പ്രായമുള്ള എല്ലാ ആൺകുഞ്ഞുങ്ങളെയും കൊല്ലാനുള്ള കല്‌പന കൊടുത്തു. ജ്യോത്സ്യന്മാരിൽനിന്ന്‌ കിട്ടിയ അറിവനുസരിച്ചായിരിക്കണം ഉദ്ദേശ്യം എത്ര പ്രായം യേശുവിനുണ്ടായിരിക്കാം എന്ന്‌ ഹെരോദ്‌ കണക്കാക്കിയത്‌.—മത്തായി 2:16.

 യേശു ജനിച്ച ആ രാത്രിയിലല്ല ജ്യോത്സ്യന്മാർ അവിടെ പോയത്‌. ബൈബിൾ പറയുന്നു: “വീടിന്‌ അകത്ത്‌ ചെന്ന അവർ കുട്ടിയെ കണ്ടു. അവൻ അമ്മയായ മറിയയോടൊപ്പമായിരുന്നു.” (മത്തായി 2:11) ഇത്‌ കാണിക്കുന്നത്‌ അവരുടെ സന്ദർശനസമയത്ത്‌ യേശുവും കുടുംബവും ഒരു വീട്ടിൽ കഴിയുകയായിരുന്നു എന്നാണ്‌. പുൽത്തൊട്ടിയിൽ കിടക്കുന്ന ഉണ്ണിയായിരുന്നില്ല യേശു.—ലൂക്കോസ്‌ 2:16.

 ബേത്ത്‌ലെഹെമിലേക്കുള്ള “നക്ഷത്രം” കാണിച്ചതു ദൈവമായിരുന്നോ?

 ബേത്ത്‌ലെഹെമിലേക്കുള്ള വഴികാട്ടിയായി ‘നക്ഷത്രം’ കാണിച്ചത്‌ ദൈവമായിരുന്നു എന്നാണു ചില ആളുകൾ വിശ്വസിക്കുന്നത്‌. അങ്ങനെയാകാൻ വഴിയില്ല എന്നു പറയാൻ കാരണം എന്താണ്‌?

  •   നക്ഷത്രംപോലെ തോന്നിച്ച ഒന്ന്‌ ജ്യോത്സ്യന്മാരെ ആദ്യം യരുശലേമിലേക്കു കൊണ്ടുപോയി. ബൈബിൾ പറയുന്നു: “കിഴക്കുനിന്നുള്ള ജ്യോത്സ്യന്മാർ യരുശലേമിലെത്തി. അവർ ചോദിച്ചു: ‘ജൂതന്മാരുടെ രാജാവായി പിറന്നവൻ എവിടെയാണ്‌? കിഴക്കായിരുന്നപ്പോൾ അവന്റെ നക്ഷത്രം കണ്ടിട്ട്‌ ഞങ്ങൾ അവനെ വണങ്ങാൻ വന്നതാണ്‌.’”—മത്തായി 2:1, 2.

  •   ജ്യോത്സ്യന്മാരെ ബേത്ത്‌ലെഹെമിലേക്കു വിട്ടത്‌ ഹെരോദ്‌ രാജാവാണ്‌, അല്ലാതെ “നക്ഷത്രം” അല്ല. തനിക്കു ഭീഷണിയായ ജൂതന്മാരുടെ രാജാവിനെക്കുറിച്ച്‌’ ഹെരോദ്‌ കേട്ടപ്പോൾ മുൻകൂട്ടിപ്പറയപ്പെട്ട ക്രിസ്‌തു ജനിക്കുന്നത്‌ എവിടെയായിരിക്കുമെന്ന കാര്യം അന്വേഷിച്ചു. (മത്തായി 2: 2-6) അത്‌ ബേത്ത്‌ലെഹെമിലാണെന്നു മനസ്സിലാക്കിയ ഹെരോദ്‌ ജ്യോത്സ്യന്മാരോട്‌ അങ്ങോട്ട്‌ ചെന്ന്‌ കുട്ടിയെ കാണാനും വിവരങ്ങൾ തന്നെ അറിയിക്കാനും പറഞ്ഞു.

     എന്നിട്ടാണ്‌ ജ്യോത്സ്യന്മാർ ബേത്ത്‌ലെഹെമിലേക്കു പോകുന്നത്‌. ബൈബിൾ പറയുന്നു: “രാജാവ്‌ പറഞ്ഞതു കേട്ടശേഷം അവർ അവിടെനിന്ന്‌ പോയി. കിഴക്കുവെച്ച്‌ അവർ കണ്ട നക്ഷത്രം അവർക്കു മുമ്പേ പോയി കുട്ടിയുള്ള സ്ഥലത്തിനു മുകളിൽ ചെന്ന്‌ നിന്നു.”—മത്തായി 2:9.

  •   “നക്ഷത്രം” യേശുവിന്റെ ജീവനു ഭീഷണിയായി, നിഷ്‌കളങ്കരായ ഒരുപാട്‌ കുട്ടികളുടെ ജീവനും അപകടത്തിലാക്കി. ജ്യോത്സ്യന്മാർ ബേത്ത്‌ലെഹെം വിട്ടപ്പോൾ തിരിച്ച്‌ ഹെരോദിന്റെ അടുത്തേക്കു പോകരുതെന്നു ദൈവം അവർക്കു മുന്നറിയിപ്പു കൊടുത്തു.—മത്തായി 2:12.

 ഹെരോദ്‌ എങ്ങനെ പ്രതികരിച്ചു? ബൈബിൾ പറയുന്നു: “ജ്യോത്സ്യന്മാർ പറ്റിച്ചെന്നു കണ്ട്‌ ഹെരോദ്‌ വല്ലാതെ കോപിച്ചു. അവരോടു ചോദിച്ച്‌ മനസ്സിലാക്കിയ സമയം കണക്കാക്കി ഹെരോദ്‌ ബേത്ത്‌ലെഹെമിലും സമീപപ്രദേശങ്ങളിലും ആളയച്ച്‌ രണ്ടു വയസ്സും അതിൽ താഴെയും പ്രായമുള്ള ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നു.” (മത്തായി 2:16) ഇങ്ങനെയൊരു ദുരന്തം വരുത്താൻ ദൈവം ഒരിക്കലും ഇടയാക്കില്ല.—ഇയ്യോബ്‌ 34:10.

a ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു ചരിത്രകാരനായ ഹെരൊഡോട്ടസ്‌ പറഞ്ഞതു മേദ്യയിലെ (പേർഷ്യയിലെ) ഒരു വംശത്തിലെ നിപുണരായ ജ്യോത്സ്യന്മാരെയും സ്വപ്‌നവ്യാഖ്യാതാക്കളെയും കുറിക്കാനാണു തന്റെ നാളിൽ മഗോയ്‌ എന്ന പദം ഉപയോഗിച്ചിരുന്നത്‌ എന്നാണ്‌.

b പുതിയ അമേരിക്കൻ പ്രമാണ ബൈബിൾ, പുതിയ അമേരിക്കൻ ബൈബിൾ, ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ, വിശുദ്ധ ബൈബിൾ—പുതിയ അന്താരാഷ്ട്ര പരിഭാഷ എന്നിവ കാണുക. ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം ഈ സന്ദർശകരെ “ജ്ഞാനികൾ” എന്നു വിളിക്കുന്നുണ്ടെങ്കിലും അവർ മൂന്നു പേരായിരുന്നു എന്നൊന്നും അതു പറയുന്നില്ല.