ലൂക്കോസ്‌ എഴുതിയത്‌ 8:1-56

8  അധികം വൈകാതെ യേശു ഒരു പ്രസംഗപര്യടനം ആരംഭിച്ചു. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചുകൊണ്ട്‌ പന്ത്രണ്ടു പേരോടൊപ്പം* യേശു നഗരംതോറും ഗ്രാമംതോറും സഞ്ചരിച്ചു.+  ദുഷ്ടാത്മാക്കളിൽനിന്നും* രോഗങ്ങളിൽനിന്നും മുക്തരായ ചില സ്‌ത്രീകളും യേശുവിനോടൊപ്പമുണ്ടായിരുന്നു. ഏഴു ഭൂതങ്ങൾ വിട്ട്‌ പോയ, മഗ്‌ദലക്കാരി എന്നു വിളിച്ചിരുന്ന മറിയയും+  സൂസന്നയും ഹെരോദിന്റെ കാര്യസ്ഥനായ കൂസയുടെ ഭാര്യ യോഹന്നയും+ ഇക്കൂട്ടത്തിൽപ്പെടുന്നു. മറ്റ്‌ അനേകം സ്‌ത്രീകളും യേശുവിനോടൊപ്പമുണ്ടായിരുന്നു. അവരെല്ലാം അവരുടെ സ്വത്തുക്കൾകൊണ്ട്‌ അവരെ ശുശ്രൂഷിച്ചുപോന്നു.+  യേശുവിനോടൊപ്പം ഓരോ നഗരത്തിലേക്കും യാത്ര ചെയ്‌തിരുന്നവരെക്കൂടാതെ വലിയൊരു ജനക്കൂട്ടം അവിടെ വന്നുകൂടി. അപ്പോൾ ഒരു ദൃഷ്ടാന്തം ഉപയോഗിച്ച്‌ യേശു സംസാരിച്ചു:+  “ഒരു വിതക്കാരൻ വിത്തു വിതയ്‌ക്കാൻ പോയി. വിതയ്‌ക്കുമ്പോൾ വിത്തുകളിൽ കുറെ വഴിയരികെ വീണു. ആളുകൾ അവയിൽ ചവിട്ടിനടന്നു, ആകാശത്തിലെ പക്ഷികൾ അവ തിന്നുകളഞ്ഞു.+  ചിലതു പാറപ്പുറത്ത്‌ വീണു. അവ മുളച്ചെങ്കിലും നനവില്ലാത്തതുകൊണ്ട്‌ ഉണങ്ങിപ്പോയി.+  മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണ്‌ വളർന്നു. എന്നാൽ മുൾച്ചെടികളും ഒപ്പം വളർന്ന്‌ അവയെ ഞെരുക്കിക്കളഞ്ഞു.+  വേറെ ചിലതു നല്ല മണ്ണിൽ വീണു. അവ മുളച്ച്‌ വളർന്ന്‌ 100 മേനി വിളവ്‌ നൽകി.”+ ഇതു പറഞ്ഞശേഷം യേശു, “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ”+ എന്നു പറഞ്ഞു.  എന്നാൽ ഈ ദൃഷ്ടാന്തത്തിന്റെ അർഥം എന്താണെന്നു യേശുവിന്റെ ശിഷ്യന്മാർ ചോദിച്ചു.+ 10  അപ്പോൾ യേശു പറഞ്ഞു: “ദൈവരാജ്യത്തിന്റെ പാവനരഹസ്യങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ അനുവദിച്ചിരിക്കുന്നു. പക്ഷേ മറ്റുള്ളവർക്ക്‌ അതെല്ലാം ദൃഷ്ടാന്തങ്ങളായിത്തന്നെ ഇരിക്കുന്നു.+ അവർ നോക്കുന്നുണ്ട്‌, പക്ഷേ അതുകൊണ്ട്‌ ഒരു കാര്യവുമില്ല. അവർ കേൾക്കുന്നുണ്ട്‌, പക്ഷേ അതുകൊണ്ട്‌ ഒരു ഗുണവുമില്ല. പറയുന്നതിന്റെ സാരം അവർ മനസ്സിലാക്കുന്നുമില്ല.+ 11  ദൃഷ്ടാന്തത്തിന്റെ അർഥം ഇതാണ്‌: വിത്ത്‌ ദൈവവചനം.+ 12  വഴിയരികെ വീണ വിത്തിന്റെ കാര്യമോ: ചിലർ ആ വചനം കേൾക്കുന്നെങ്കിലും അവർ വിശ്വസിച്ച്‌ രക്ഷ നേടാതിരിക്കാൻ പിശാച്‌ വന്ന്‌ അവരുടെ ഹൃദയങ്ങളിൽനിന്ന്‌ വചനം എടുത്തുകളയുന്നു.+ 13  പാറപ്പുറത്ത്‌ വീണ വിത്തിന്റെ കാര്യം: ചിലർ വചനം കേൾക്കുമ്പോൾ അതു സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്നാൽ അവർക്കു വേരില്ല. അവർ അൽപ്പസമയത്തേക്കു വിശ്വസിക്കുന്നു. എന്നാൽ പരീക്ഷണങ്ങളുടെ സമയത്ത്‌ വീണുപോകുന്നു.+ 14  മുൾച്ചെടികൾക്കിടയിൽ വീണതോ: ചിലർ വചനം കേൾക്കുന്നെങ്കിലും ഈ ജീവിതത്തിലെ രസങ്ങളും+ ഉത്‌കണ്‌ഠകളും സമ്പത്തും+ അവരുടെ ശ്രദ്ധ പതറിക്കുന്നു. അവർ പാടേ ഞെരുങ്ങിപ്പോകുന്നതുകൊണ്ട്‌ പാകമായ ഫലം നൽകുന്നില്ല.+ 15  നല്ല മണ്ണിൽ വീണ വിത്തിന്റെ കാര്യമോ: ആത്മാർഥതയുള്ള നല്ലൊരു ഹൃദയത്തോടെ+ ദൈവവചനം കേട്ടിട്ട്‌ ഉള്ളിൽ സംഗ്രഹിക്കുകയും സഹിച്ചുനിന്ന്‌ ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ്‌ അവർ.+ 16  “ആരും വിളക്കു കത്തിച്ച്‌ അതു പാത്രംകൊണ്ട്‌ മൂടിവെക്കുകയോ കട്ടിലിനു കീഴെ വെക്കുകയോ ചെയ്യാറില്ലല്ലോ. അകത്ത്‌ വരുന്നവർക്കു വെളിച്ചം കിട്ടാൻ വിളക്കുതണ്ടിലല്ലേ വെക്കുക?+ 17  മറച്ചുവെച്ചിരിക്കുന്നതൊന്നും എന്നെന്നും മറഞ്ഞിരിക്കില്ല. ഒളിപ്പിച്ചുവെച്ചിരിക്കുന്നതൊന്നും പരസ്യമാകാതെയും വെളിച്ചത്തുവരാതെയും ഇരിക്കില്ല.+ 18  അതുകൊണ്ട്‌ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ കൊടുക്കുക. ഉള്ളവനു കൂടുതൽ കൊടുക്കും.+ എന്നാൽ ഇല്ലാത്തവന്റെ കൈയിൽനിന്ന്‌ തനിക്കുണ്ടെന്ന്‌ അയാൾ വിചാരിക്കുന്നതുംകൂടെ എടുത്തുകളയും.”+ 19  യേശുവിനെ കാണാൻ അമ്മയും സഹോദരന്മാരും+ വന്നു. എന്നാൽ ജനക്കൂട്ടം കാരണം അവർക്ക്‌ യേശുവിന്റെ അടുത്ത്‌ ചെല്ലാൻ കഴിഞ്ഞില്ല.+ 20  അപ്പോൾ ചിലർ യേശുവിനോട്‌, “അങ്ങയെ കാണാൻ അമ്മയും സഹോദരന്മാരും പുറത്ത്‌ കാത്തുനിൽക്കുന്നു” എന്ന്‌ അറിയിച്ചു. 21  യേശുവോ അവരോട്‌, “ദൈവത്തിന്റെ വചനം കേട്ട്‌ അത്‌ അനുസരിക്കുന്ന ഇവരാണ്‌ എന്റെ അമ്മയും സഹോദരന്മാരും”+ എന്നു പറഞ്ഞു. 22  ഒരു ദിവസം യേശുവും ശിഷ്യന്മാരും ഒരു വള്ളത്തിൽ കയറി. യേശു അവരോട്‌, “നമുക്കു തടാകത്തിന്റെ അക്കരയ്‌ക്കു പോകാം” എന്നു പറഞ്ഞു. അവർ പുറപ്പെട്ടു.+ 23  യാത്രയ്‌ക്കിടെ യേശു ഉറങ്ങിപ്പോയി. അപ്പോൾ ഒരു വലിയ കൊടുങ്കാറ്റ്‌ ഉണ്ടായി. വള്ളത്തിൽ വെള്ളം കയറിത്തുടങ്ങി. വള്ളം മുങ്ങുമെന്നായി.+ 24  അതുകൊണ്ട്‌ അവർ ചെന്ന്‌, “ഗുരുവേ, ഗുരുവേ, നമ്മൾ ഇപ്പോൾ മരിക്കും” എന്നു പറഞ്ഞ്‌ യേശുവിനെ ഉണർത്തി. യേശു എഴുന്നേറ്റ്‌ കാറ്റിനെയും ശക്തമായ തിരകളെയും ശാസിച്ചു. അവ അടങ്ങി. എല്ലാം ശാന്തമായി.+ 25  പിന്നെ യേശു അവരോട്‌, “നിങ്ങളുടെ വിശ്വാസമൊക്കെ എവിടെപ്പോയി” എന്നു ചോദിച്ചു. എന്നാൽ അവർ ആകെ പേടിച്ചുപോയിരുന്നു. അതിശയത്തോടെ അവർ തമ്മിൽത്തമ്മിൽ ചോദിച്ചു: “ശരിക്കും ഇത്‌ ആരാണ്‌? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും പോലും കല്‌പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നല്ലോ?”+ 26  പിന്നീട്‌ അവർ ഗലീലയ്‌ക്കു മറുകരെയുള്ള ഗരസേന്യരുടെ+ നാട്ടിൽ വള്ളം അടുപ്പിച്ചു. 27  യേശു കരയ്‌ക്ക്‌ ഇറങ്ങിയപ്പോൾ നഗരത്തിൽനിന്നുള്ള ഭൂതബാധിതനായ ഒരു മനുഷ്യൻ യേശുവിന്‌ എതിരെ വന്നു. ഏറെക്കാലമായി അയാൾ വസ്‌ത്രം ധരിച്ചിരുന്നില്ല. വീട്ടിൽ താമസിക്കാതെ ശവക്കല്ലറകൾക്കിടയിലായിരുന്നു അയാളുടെ വാസം.+ 28  യേശുവിനെ കണ്ടപ്പോൾ അയാൾ അലറിവിളിച്ചുകൊണ്ട്‌ യേശുവിന്റെ മുന്നിൽ വീണു. അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: “അത്യുന്നതദൈവത്തിന്റെ പുത്രനായ യേശുവേ, അങ്ങ്‌ എന്തിനാണ്‌ എന്റെ കാര്യത്തിൽ ഇടപെടുന്നത്‌? ദയവുചെയ്‌ത്‌ എന്നെ ഉപദ്രവിക്കരുതേ.”+ 29  (ആ മനുഷ്യനിൽനിന്ന്‌ പുറത്ത്‌ വരാൻ യേശു അശുദ്ധാത്മാവിനോടു* കല്‌പിച്ചതായിരുന്നു കാരണം. പല പ്രാവശ്യം ആ അശുദ്ധാത്മാവ്‌ അയാളെ ബാധിച്ചിരുന്നു.*+ എത്ര വട്ടം വിലങ്ങും ചങ്ങലകളും ഇട്ട്‌ ബന്ധിച്ച്‌ കാവലിൽ സൂക്ഷിച്ചിട്ടും അതെല്ലാം തകർത്ത അയാളെ ഭൂതം ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു.) 30  യേശു അയാളോട്‌, “നിന്റെ പേര്‌ എന്താണ്‌” എന്നു ചോദിച്ചപ്പോൾ, “ലഗ്യോൻ” എന്ന്‌ അയാൾ പറഞ്ഞു. കാരണം അനേകം ഭൂതങ്ങൾ അയാളിൽ കടന്നിരുന്നു. 31  അഗാധത്തിലേക്കു പോകാൻ തങ്ങളോടു കല്‌പിക്കരുതെന്ന്‌ അവ യേശുവിനോട്‌ അപേക്ഷിച്ചുകൊണ്ടിരുന്നു.+ 32  അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം+ മേയുന്നുണ്ടായിരുന്നു. അവയിൽ കടക്കാൻ തങ്ങളെ അനുവദിക്കണമെന്ന്‌ അവ യേശുവിനോടു കേണപേക്ഷിച്ചു. യേശു അനുവാദം കൊടുത്തു.+ 33  ആ മനുഷ്യനിൽനിന്ന്‌ പുറത്ത്‌ വന്ന ഭൂതങ്ങൾ പന്നിക്കൂട്ടത്തിൽ കടന്നു. പന്നികൾ വിരണ്ടോടി ചെങ്കുത്തായ സ്ഥലത്തുനിന്ന്‌ തടാകത്തിലേക്കു ചാടി. അവയെല്ലാം മുങ്ങിച്ചത്തു. 34  അവയെ മേയ്‌ച്ചിരുന്നവർ ഇതു കണ്ടിട്ട്‌ ഓടിച്ചെന്ന്‌ നഗരത്തിലും നാട്ടിൻപുറത്തും വിവരം അറിയിച്ചു. 35  സംഭവിച്ചത്‌ എന്താണെന്ന്‌ അറിയാൻ ആളുകൾ വന്നു. അവർ യേശുവിന്റെ അടുത്ത്‌ എത്തിയപ്പോൾ ഭൂതങ്ങൾ വിട്ട്‌ പോയ മനുഷ്യൻ വസ്‌ത്രം ധരിച്ച്‌ സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതു+ കണ്ടു. അവർക്ക്‌ ആകെ പേടിയായി. 36  സംഭവം നേരിൽ കണ്ടവർ, ഭൂതബാധിതനായ മനുഷ്യൻ സുഖം പ്രാപിച്ചത്‌* എങ്ങനെയെന്ന്‌ അവർക്കു വിവരിച്ചുകൊടുത്തു. 37  ഗരസേന്യദേശത്തെ കുറെ ആളുകൾ ചെന്ന്‌ യേശുവിനോട്‌ അവരുടെ നാട്ടിൽനിന്ന്‌ പോകണമെന്നു പറഞ്ഞു. കാരണം അവർ ആകെ പേടിച്ചുപോയിരുന്നു. അപ്പോൾ യേശു അവിടെനിന്ന്‌ പോകാൻവേണ്ടി വള്ളത്തിൽ കയറി. 38  പക്ഷേ ഭൂതങ്ങൾ വിട്ട്‌ പോയ മനുഷ്യൻ തന്നെയും കൂടെ കൊണ്ടുപോകണമെന്നു യേശുവിനോടു യാചിച്ചുകൊണ്ടിരുന്നു. എന്നാൽ യേശു ഇങ്ങനെ പറഞ്ഞ്‌ അയാളെ തിരിച്ചയച്ചു:+ 39  “നീ വീട്ടിലേക്കു പൊയ്‌ക്കൊള്ളൂ! എന്നിട്ട്‌ ദൈവം നിനക്കു ചെയ്‌തുതന്നതൊക്കെ മറ്റുള്ളവരെ അറിയിക്കുക.” അങ്ങനെ, അയാൾ പോയി യേശു അയാൾക്കു ചെയ്‌തുകൊടുത്ത കാര്യങ്ങൾ നഗരത്തിലെങ്ങും പ്രസിദ്ധമാക്കി. 40  യേശു തിരിച്ചെത്തിയപ്പോൾ ജനക്കൂട്ടം യേശുവിനെ സന്തോഷത്തോടെ സ്വീകരിച്ചു. എല്ലാവരും യേശുവിനെ കാത്തിരിക്കുകയായിരുന്നു.+ 41  അപ്പോൾ യായീറൊസ്‌ എന്നൊരാൾ അവിടെ വന്നു. സിനഗോഗിന്റെ അധ്യക്ഷന്മാരിൽ ഒരാളായിരുന്ന അയാൾ യേശുവിന്റെ കാൽക്കൽ വീണ്‌ അയാളുടെ വീട്ടിൽ ചെല്ലണമെന്ന്‌ അപേക്ഷിച്ചു.+ 42  യായീറൊസിന്റെ ഒരേ ഒരു മകൾ അത്യാസന്നനിലയിലായിരുന്നു. അവൾക്ക്‌ ഏകദേശം 12 വയസ്സുണ്ടായിരുന്നു. യേശു പോകുമ്പോൾ ജനക്കൂട്ടം യേശുവിനെ തിക്കിക്കൊണ്ടിരുന്നു. 43  രക്തസ്രാവം+ കാരണം 12 വർഷമായി കഷ്ടപ്പെട്ടിരുന്ന ഒരു സ്‌ത്രീ അക്കൂട്ടത്തിലുണ്ടായിരുന്നു. ആർക്കും ആ സ്‌ത്രീയെ സുഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.+ 44  ആ സ്‌ത്രീ യേശുവിന്റെ പുറകിലൂടെ ചെന്ന്‌ പുറങ്കുപ്പായത്തിന്റെ അറ്റത്ത്‌* തൊട്ടു.+ അപ്പോൾത്തന്നെ അവരുടെ രക്തസ്രാവം നിലച്ചു. 45  അപ്പോൾ യേശു, “ആരാണ്‌ എന്നെ തൊട്ടത്‌” എന്നു ചോദിച്ചു. എല്ലാവരും ‘ഞാനല്ല’ എന്നു പറഞ്ഞു. പത്രോസ്‌ യേശുവിനോട്‌, “ഗുരുവേ, എത്രയോ ആളുകളാണ്‌ അങ്ങയെ തിക്കുന്നത്‌”+ എന്നു പറഞ്ഞു. 46  എന്നാൽ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു. കാരണം എന്നിൽനിന്ന്‌ ശക്തി+ പുറപ്പെട്ടതു ഞാൻ അറിഞ്ഞു.” 47  ഇനിയൊന്നും മറച്ചുവെച്ചിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ സ്‌ത്രീ വിറച്ചുകൊണ്ട്‌ ചെന്ന്‌ യേശുവിന്റെ കാൽക്കൽ വീണു. എന്നിട്ട്‌ യേശുവിനെ തൊട്ടത്‌ എന്തിനാണെന്നും ഉടൻതന്നെ രോഗം മാറിയത്‌ എങ്ങനെയെന്നും എല്ലാവരും കേൾക്കെ വെളിപ്പെടുത്തി. 48  എന്നാൽ യേശു ആ സ്‌ത്രീയോടു പറഞ്ഞു: “മകളേ, നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്‌.* സമാധാനത്തോടെ പൊയ്‌ക്കൊള്ളൂ.”+ 49  യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സിനഗോഗിലെ അധ്യക്ഷന്റെ വീട്ടിൽനിന്ന്‌ ഒരാൾ വന്ന്‌ പറഞ്ഞു: “മോൾ മരിച്ചുപോയി. ഇനി, ഗുരുവിനെ ബുദ്ധിമുട്ടിക്കേണ്ടാ.”+ 50  ഇതു കേട്ട്‌ യേശു യായീറൊസിനോടു പറഞ്ഞു: “പേടിക്കേണ്ടാ, വിശ്വസിച്ചാൽ മാത്രം മതി. അവൾ രക്ഷപ്പെടും.”+ 51  വീട്ടിൽ എത്തിയപ്പോൾ തന്റെകൂടെ അകത്തേക്കു കയറാൻ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും പെൺകുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും യേശു അനുവദിച്ചില്ല. 52  ആളുകളെല്ലാം അവളെച്ചൊല്ലി വിലപിക്കുകയും നെഞ്ചത്തടിച്ച്‌ കരയുകയും ചെയ്യുകയായിരുന്നു. യേശു അവരോടു പറഞ്ഞു: “കരയേണ്ടാ!+ അവൾ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്‌.”+ 53  ഇതു കേട്ട്‌ അവർ യേശുവിനെ കളിയാക്കിച്ചിരിക്കാൻതുടങ്ങി. കാരണം, അവൾ മരിച്ചുപോയെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. 54  യേശു അവളുടെ കൈപിടിച്ച്‌, “കുഞ്ഞേ, എഴുന്നേൽക്കൂ!”*+ എന്നു പറഞ്ഞു. 55  അപ്പോൾ അവൾക്കു ജീവൻ തിരിച്ചുകിട്ടി.+ ഉടനെ അവൾ എഴുന്നേറ്റു.+ അവൾക്ക്‌ എന്തെങ്കിലും കഴിക്കാൻ കൊടുക്കാൻ യേശു പറഞ്ഞു. 56  അവളുടെ മാതാപിതാക്കൾക്കു സന്തോഷം അടക്കാനായില്ല. എന്നാൽ, സംഭവിച്ചത്‌ ആരോടും പറയരുതെന്നു യേശു അവരോടു കല്‌പിച്ചു.+

അടിക്കുറിപ്പുകള്‍

അതായത്‌, പന്ത്രണ്ട്‌ അപ്പോസ്‌തലന്മാർ.
ഭൂതങ്ങളെ കുറിക്കുന്നു.
ഭൂതത്തെ കുറിക്കുന്നു.
മറ്റൊരു സാധ്യത “കുറെ കാലമായി അയാൾ അശുദ്ധാത്മാവിന്റെ പിടിയിലായിരുന്നു.”
അഥവാ “രക്ഷപ്പെട്ടത്‌.”
അഥവാ “തൊങ്ങലിൽ.”
അഥവാ “രക്ഷിച്ചത്‌.”
അഥവാ “ഉണരൂ!”

പഠനക്കുറിപ്പുകൾ

പ്രസംഗിക്കുക: ഗ്രീക്കുപദത്തിന്റെ പ്രധാനാർഥം “പരസ്യമായി ഒരു കാര്യം അറിയിച്ചുകൊണ്ട്‌ അതു ഘോഷിക്കുക” എന്നാണ്‌. സന്ദേശം അറിയിക്കുന്ന രീതിക്കാണ്‌ ഇവിടെ ഊന്നൽ നൽകിയിരിക്കുന്നത്‌. ഒരു കൂട്ടത്തെ അഭിസംബോധന ചെയ്‌ത്‌ നടത്തുന്ന പ്രഭാഷണത്തെക്കാൾ ഒരു കാര്യം എല്ലാവരോടും പരസ്യമായി ഘോഷിക്കുന്നതിനെയാണ്‌ ഇതു പൊതുവേ അർഥമാക്കുന്നത്‌.

മഗ്‌ദലക്കാരി എന്നു വിളിച്ചിരുന്ന മറിയ: മഗ്‌ദലക്കാരി മറിയ എന്നു പൊതുവേ അറിയപ്പെടുന്ന ഈ സ്‌ത്രീയെക്കുറിച്ച്‌ ആദ്യമായി പരാമർശിച്ചിരിക്കുന്നത്‌, യേശുവിന്റെ പ്രസംഗപര്യടനത്തിന്റെ രണ്ടാം വർഷത്തെക്കുറിച്ച്‌ പറയുന്ന ഈ ഭാഗത്താണ്‌. മറ്റു മറിയമാരിൽനിന്ന്‌ ഈ മറിയയെ വേർതിരിച്ചുകാണിക്കുന്ന മഗ്‌ദലക്കാരി എന്ന വിശേഷണം മഗ്‌ദല എന്ന സ്ഥലപ്പേരിൽനിന്ന്‌ വന്നതാകാം. ഗലീലക്കടലിന്റെ പടിഞ്ഞാറേ തീരത്തോടു ചേർന്ന്‌ സ്ഥിതിചെയ്യുന്ന ഈ പട്ടണത്തിന്റെ സ്ഥാനം കഫർന്നഹൂമിനും തിബെര്യാസിനും ഇടയ്‌ക്ക്‌ ഏതാണ്ട്‌ അവയുടെ മധ്യഭാഗത്തായിരുന്നു. ഇത്‌ ഈ മറിയ ജനിച്ചുവളർന്ന സ്ഥലമോ അപ്പോൾ താമസിച്ചുകൊണ്ടിരുന്ന സ്ഥലമോ ആയിരിക്കാം എന്നു കരുതപ്പെടുന്നു. മഗ്‌ദലക്കാരി മറിയയെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ പരാമർശം കാണുന്നതു യേശുവിന്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച്‌ വിവരിക്കുന്ന ഭാഗത്താണ്‌.—മത്ത 27:55, 56, 61; മർ 15:40; ലൂക്ക 24:10; യോഹ 19:25.

ശുശ്രൂഷ ചെയ്യുന്ന: അഥവാ “സേവനം ചെയ്യുന്ന.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഡയകൊനെയോ എന്ന ഗ്രീക്കുക്രിയയോടു ബന്ധമുള്ള ഒരു ഗ്രീക്കുനാമമാണു ഡയാക്കൊനൊസ്‌ (ശുശ്രൂഷകൻ; സേവകൻ). മടുത്ത്‌ പിന്മാറാതെ മറ്റുള്ളവർക്കുവേണ്ടി താഴ്‌മയോടെ സേവനം ചെയ്യുന്നവരെയാണു ഡയാക്കൊനൊസ്‌ എന്ന പദം കുറിക്കുന്നത്‌. ഈ പദം ക്രിസ്‌തു (റോമ 15:8), സ്‌ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള ക്രിസ്‌തുവിന്റെ ശുശ്രൂഷകർ അഥവാ സേവകർ (റോമ 16:1; 1കൊ 3:5-7; കൊലോ 1:23), ശുശ്രൂഷാദാസന്മാർ (ഫിലി 1:1; 1തിമ 3:8) എന്നിവരെയും വീട്ടുജോലിക്കാർ (യോഹ 2:5, 9), ഗവൺമെന്റ്‌ അധികാരികൾ (റോമ 13:4) എന്നിവരെയും കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്‌.

കൂസ: ഹെരോദ്‌ അന്തിപ്പാസിന്റെ കാര്യസ്ഥൻ. സാധ്യതയനുസരിച്ച്‌ ഹെരോദിന്റെ വീട്ടുകാര്യങ്ങൾ നോക്കിനടത്തിയിരുന്നയാൾ.

അവരെ ശുശ്രൂഷിച്ചുപോന്നു: അഥവാ “അവർക്കു വേണ്ടതു നൽകിപ്പോന്നു.” ഡയകൊനെയോ എന്ന ഗ്രീക്കുപദത്തിന്‌, ഒരാൾക്കു വേണ്ട ആഹാരസാധനങ്ങൾ സംഘടിപ്പിച്ചുനൽകുന്നതോ അതു പാകം ചെയ്‌ത്‌ കൊടുക്കുന്നതോ വിളമ്പിക്കൊടുക്കുന്നതോ പോലുള്ള ഭൗതികാവശ്യങ്ങൾ നിറവേറ്റുന്നതിനെ അർഥമാക്കാനാകും. ഇതേ പദം സമാനമായൊരു അർഥത്തിലാണ്‌ ലൂക്ക 10:40 (“ഇതൊക്കെ ചെയ്യാൻ”), ലൂക്ക 12:37 (“വേണ്ടതെല്ലാം ചെയ്‌തുകൊടുക്കുക”), ലൂക്ക 17:8 (“വേണ്ടതു ചെയ്‌തുതരുക”), പ്രവൃ 6:2 (“ഭക്ഷണം വിളമ്പാൻ”) എന്നീ വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതെങ്കിലും, ഒരാൾക്കു വ്യക്തിപരമായി ചെയ്‌തു കൊടുക്കുന്ന മറ്റു സേവനങ്ങളെയും ഈ പദത്തിനു കുറിക്കാനാകും. 2-ഉം 3-ഉം വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന സ്‌ത്രീകൾ യേശുവിന്റെയും ശിഷ്യന്മാരുടെയും ദൈവദത്തനിയോഗം പൂർത്തിയാക്കാൻ അവരെ സഹായിച്ചത്‌ ഏതു വിധത്തിലാണെന്ന്‌ 3-ാം വാക്യം വിശദീകരിക്കുന്നു. ദൈവത്തെ മഹത്ത്വപ്പെടുത്തിയ അവരുടെ ഈ പ്രവൃത്തിയെ ദൈവം വിലമതിച്ചു. അതുകൊണ്ടാണ്‌ അവരുടെ ഉദാരതയെയും ദയയെയും കുറിച്ച്‌ വരുംതലമുറകളെല്ലാം വായിച്ചുമനസ്സിലാക്കാൻവേണ്ടി ദൈവം അതു ബൈബിളിൽ രേഖപ്പെടുത്തിയത്‌. (സുഭ 19:17; എബ്ര 6:10) മത്ത 27:55; മർ 15:41 എന്നീ വാക്യങ്ങളിലും സ്‌ത്രീകളെക്കുറിച്ച്‌ പറയുന്നിടത്ത്‌ ഇതേ ഗ്രീക്കുപദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.—ഇതിനോടു ബന്ധമുള്ള ഡയാക്കൊനൊസ്‌ എന്ന നാമപദത്തെക്കുറിച്ച്‌ അറിയാൻ, ലൂക്ക 22:26-ന്റെ പഠനക്കുറിപ്പു കാണുക.

ഗരസേന്യർ: മർ 5:1-ന്റെ പഠനക്കുറിപ്പു കാണുക.

ഗരസേന്യരുടെ നാട്‌: ഗലീലക്കടലിന്റെ മറുകരെയുള്ള (കിഴക്കുള്ള) ഒരു പ്രദേശം. ഈ പ്രദേശത്തിന്റെ കൃത്യമായ അതിർത്തിയോ ഇതു ശരിക്കും എവിടെയായിരുന്നെന്നോ ഇന്നു നിശ്ചയമില്ല. ഗലീലക്കടലിന്റെ കിഴക്കേ തീരത്ത്‌, കുത്തനെയുള്ള മലഞ്ചെരിവുകളോടു ചേർന്നുകിടക്കുന്ന കുർസിക്കു ചുറ്റുമുള്ള പ്രദേശമാണു ‘ഗരസേന്യരുടെ നാട്‌’ എന്നു ചിലർ കരുതുന്നു. എന്നാൽ ഗലീലക്കടലിന്‌ 55 കി.മീ. തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ജരസ (ജരാഷ്‌) നഗരത്തിനു ചുറ്റും വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ജില്ലയായിരുന്നു ഇതെന്നാണു മറ്റു ചിലരുടെ അഭിപ്രായം. എന്നാൽ മത്ത 8:28-ൽ ഇതിനെ ‘ഗദരേനരുടെ നാട്‌’ എന്നാണു വിളിച്ചിരിക്കുന്നത്‌. (ഈ വാക്യത്തിലെ ഗരസേന്യർ എന്നതിന്റെ പഠനക്കുറിപ്പും മത്ത 8:28-ന്റെ പഠനക്കുറിപ്പും കാണുക.) ഇത്തരത്തിൽ വ്യത്യസ്‌തമായ പേരുകൾ കാണുന്നുണ്ടെങ്കിലും അവ പൊതുവിൽ ഗലീലക്കടലിന്റെ കിഴക്കേ തീരത്തുള്ള മേഖലയെത്തന്നെയാണു കുറിക്കുന്നത്‌. ഒരുപക്ഷേ ഇതിൽ ഒരു പ്രദേശത്തിന്റെ കുറച്ച്‌ ഭാഗം മറ്റേതിന്റെ അതിർത്തിക്കുള്ളിലേക്കു വ്യാപിച്ചുകിടന്നിരിക്കാം. മേൽപ്പറഞ്ഞതിൽനിന്ന്‌ ഈ സംഭവത്തെക്കുറിച്ചുള്ള വിവരണങ്ങൾ പരസ്‌പരവിരുദ്ധമല്ല എന്നു മനസ്സിലാക്കാം.—അനു. എ7-ലെ “ഗലീലക്കടൽത്തീരത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി-യും അനു. ബി10-ഉം കാണുക.

ഗദരേനരുടെ നാട്‌: ഗലീലക്കടലിന്റെ അക്കരെയുള്ള (കിഴക്കുള്ള) ഒരു പ്രദേശം. കടൽത്തീരംമുതൽ, 10 കി.മീ. അകലെ ഗദരവരെ ഇതു വ്യാപിച്ചുകിടന്നിരിക്കാം. അതുകൊണ്ടായിരിക്കാം ഗദരയിൽനിന്ന്‌ കണ്ടെടുത്ത നാണയങ്ങളിൽ മിക്കപ്പോഴും കപ്പലിന്റെ ചിത്രമുള്ളത്‌. എന്നാൽ സംഭവം നടന്ന സ്ഥലത്തെ മർക്കോസും ലൂക്കോസും ‘ഗരസേന്യരുടെ നാട്‌ ’ എന്നാണു വിളിച്ചിരിക്കുന്നത്‌. (മർ 5:1-ന്റെ പഠനക്കുറിപ്പു കാണുക.) ഇതിൽ ഒരു പ്രദേശത്തിന്റെ കുറച്ച്‌ ഭാഗം മറ്റേതിന്റെ അതിർത്തിക്കുള്ളിലേക്കു വ്യാപിച്ചുകിടന്നിരുന്നതാകാം ഇതിനു കാരണം.—അനു. എ7-ലെ, “ഗലീലക്കടൽത്തീരത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി-യും അനു. ബി10-ഉം കാണുക.

ഗരസേന്യർ: ഈ സംഭവം വിവരിക്കുന്ന സമാന്തരവിവരണങ്ങളിൽ (മത്ത 8:28-34; മർ 5:1-20; ലൂക്ക 8:26-39) ഈ പേര്‌ ഒരുപോലെയല്ല കാണുന്നത്‌. ഇനി ഒരേ സുവിശേഷവിവരണത്തിന്റെതന്നെ പുരാതന കൈയെഴുത്തുപ്രതികൾ തമ്മിലും ഈ വ്യത്യാസമുണ്ട്‌. ലഭ്യമായിരിക്കുന്ന ഏറ്റവും വിശ്വസനീയമായ കൈയെഴുത്തുപ്രതികളനുസരിച്ച്‌, മത്തായി ഉപയോഗിച്ചതു ‘ഗദരേന്യർ’ എന്ന പദവും മർക്കോസും ലൂക്കോസും ഉപയോഗിച്ചതു ‘ഗരസേന്യർ’ എന്ന പദവും ആണ്‌. എന്നാൽ ഇതേ വാക്യത്തിലെ ഗരസേന്യരുടെ നാട്‌ എന്നതിന്റെ പഠനക്കുറിപ്പു നോക്കിയാൽ ഈ രണ്ടു പദങ്ങളും ഏതാണ്ട്‌ ഒരേ പ്രദേശത്തെയാണു കുറിക്കുന്നതെന്നു മനസ്സിലാക്കാം.

ഭൂതബാധിതനായ ഒരു മനുഷ്യൻ: മത്തായി (8:28) രണ്ടു പേരെക്കുറിച്ച്‌ പറയുന്നുണ്ടെങ്കിലും മർക്കോസും (5:2) ലൂക്കോസും ഒരാളെക്കുറിച്ച്‌ മാത്രമേ പറയുന്നുള്ളൂ. യേശു ആ വ്യക്തിയോടു സംസാരിച്ചതുകൊണ്ടും അയാളുടെ പ്രശ്‌നം കൂടുതൽ ഗുരുതരമായിരുന്നതുകൊണ്ടും ആയിരിക്കാം മർക്കോസും ലൂക്കോസും ഒരാളെക്കുറിച്ച്‌ മാത്രം പറഞ്ഞിരിക്കുന്നത്‌. സാധ്യതയനുസരിച്ച്‌ ആ മനുഷ്യൻ കൂടുതൽ അക്രമാസക്തനും മറ്റേ വ്യക്തിയെക്കാൾ കൂടുതൽ കാലം ഭൂതബാധയാൽ വലഞ്ഞിരുന്നയാളും ആയിരുന്നിരിക്കാം. ഇനി, ഒരുപക്ഷേ അവർ രണ്ടു പേരും സൗഖ്യമായെങ്കിലും ഇയാൾ മാത്രമായിരിക്കാം യേശുവിനെ അനുഗമിക്കാൻ തയ്യാറായത്‌.—ലൂക്ക 8:37-39.

അങ്ങ്‌ എന്തിനാണ്‌ എന്റെ കാര്യത്തിൽ ഇടപെടുന്നത്‌?: അഥവാ “എനിക്കും അങ്ങയ്‌ക്കും പൊതുവായിട്ട്‌ എന്താണുള്ളത്‌?” ഈ ചോദ്യത്തിന്റെ പദാനുപദപരിഭാഷ, “എനിക്കും അങ്ങയ്‌ക്കും എന്ത്‌ ” എന്നാണ്‌. ഈ സെമിറ്റിക്ക്‌ ഭാഷാശൈലി എബ്രായതിരുവെഴുത്തുകളിൽ പലയിടത്തും കാണാം. (ന്യായ 11:12, അടിക്കുറിപ്പ്‌; യോശ 22:24; 2ശമു 16:10; 19:22; 1രാജ 17:18; 2രാജ 3:13; 2ദിന 35:21; ഹോശ 14:8) ഇതേ അർഥംവരുന്ന ഗ്രീക്കുപദപ്രയോഗം ഗ്രീക്കുതിരുവെഴുത്തുകളിലുമുണ്ട്‌. (മത്ത 8:29; മർ 1:24; 5:7; ലൂക്ക 4:34; 8:28; യോഹ 2:4) സന്ദർഭമനുസരിച്ച്‌ ഈ ശൈലിയുടെ അർഥത്തിനു കുറച്ചൊക്കെ മാറ്റം വരാം. ഈ വാക്യത്തിൽ (മർ 5:7) ഇത്‌ എതിർപ്പിനെയും വിരോധത്തെയും ആണ്‌ സൂചിപ്പിക്കുന്നത്‌. അതുകൊണ്ട്‌ ഇതിനെ, “എന്നെ ശല്യപ്പെടുത്തരുത്‌!” എന്നോ “എന്നെ വെറുതേ വിടൂ!” എന്നോ പരിഭാഷപ്പെടുത്താമെന്നു ചിലർ അഭിപ്രായപ്പെടുന്നു. മറ്റു സന്ദർഭങ്ങളിൽ ഈ പദപ്രയോഗം, കാഴ്‌ചപ്പാടിലോ അഭിപ്രായത്തിലോ ഉള്ള വ്യത്യാസത്തെ സൂചിപ്പിക്കാനോ നിർദേശിച്ച ഒരു കാര്യം ചെയ്യാനുള്ള വിസമ്മതത്തെ സൂചിപ്പിക്കാനോ ഉപയോഗിച്ചിട്ടുണ്ട്‌. എന്നാൽ അത്‌ അവശ്യം പുച്ഛമോ അഹങ്കാരമോ എതിർപ്പോ ധ്വനിപ്പിക്കണമെന്നില്ല.—യോഹ 2:4-ന്റെ പഠനക്കുറിപ്പു കാണുക.

അങ്ങ്‌ എന്തിനാണ്‌ എന്റെ കാര്യത്തിൽ ഇടപെടുന്നത്‌?: മർ 5:7-ന്റെ പഠനക്കുറിപ്പു കാണുക.

എന്നെ ഉപദ്രവിക്കരുതേ: ഇതിനോടു ബന്ധപ്പെട്ട ഒരു ഗ്രീക്കുപദമാണു മത്ത 18:34-ൽ ‘ജയിലധികാരികൾ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. അതുകൊണ്ട്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘ഉപദ്രവിക്കുക’ എന്ന പദം, ലൂക്ക 8:31-ൽ കാണുന്ന ‘അഗാധത്തിൽ’ അടയ്‌ക്കുന്നതിനെ അഥവാ തളച്ചിടുന്നതിനെ ആയിരിക്കാം കുറിക്കുന്നത്‌.

ലഗ്യോൻ: സാധ്യതയനുസരിച്ച്‌ ഇതു ഭൂതബാധിതനായ ആ മനുഷ്യന്റെ യഥാർഥപേരായിരുന്നില്ല, മറിച്ച്‌ അയാളെ അനേകം ഭൂതങ്ങൾ ബാധിച്ചിരുന്നു എന്നതിന്റെ സൂചനയായിരുന്നിരിക്കാം. ആ ഭൂതങ്ങളുടെ തലവനായിരിക്കാം അയാളെക്കൊണ്ട്‌ തന്റെ പേര്‌ ലഗ്യോൻ എന്നാണെന്നു പറയിച്ചത്‌. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഒരു റോമൻ ലഗ്യോനിൽ പൊതുവേ 6,000-ത്തോളം പടയാളികളുണ്ടായിരുന്നതുകൊണ്ട്‌ സാധ്യതയനുസരിച്ച്‌ ഭൂതങ്ങളുടെ ഒരു വലിയ കൂട്ടംതന്നെ ആ വ്യക്തിയെ ബാധിച്ചിരുന്നു എന്നു നമുക്ക്‌ അനുമാനിക്കാം.—മത്ത 26:53-ന്റെ പഠനക്കുറിപ്പു കാണുക.

ഞങ്ങളെ ഉപദ്രവിക്കാൻ: ഇതിനോടു ബന്ധപ്പെട്ട ഒരു ഗ്രീക്കുപദമാണു മത്ത 18:34-ൽ ‘ജയിലധികാരികൾ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. അതുകൊണ്ട്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘ഉപദ്രവിക്കുക’ എന്ന പദം, ലൂക്ക 8:31-ലെ സമാന്തരവിവരണത്തിൽ കാണുന്ന ‘അഗാധത്തിൽ’ അടയ്‌ക്കുന്നതിനെ അഥവാ തളച്ചിടുന്നതിനെ ആയിരിക്കാം കുറിക്കുന്നത്‌.

അഗാധം: ഇവിടെ കാണുന്ന അബീസോസ്‌ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “അങ്ങേയറ്റം ആഴമുള്ള,” “അടി കാണാത്ത, അതിരില്ലാത്ത” എന്നൊക്കെയാണ്‌. ഒരു തടവറയെയോ തടവിലായിരിക്കുന്ന അവസ്ഥയെയോ ആണ്‌ ഈ പദം കുറിക്കുന്നത്‌. ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദം ഒൻപതു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്‌. ഒന്ന്‌ ഈ വാക്യത്തിലും മറ്റൊന്ന്‌ റോമ 10:7-ലും ഏഴെണ്ണം വെളിപാട്‌ പുസ്‌തകത്തിലും ആണ്‌ കാണുന്നത്‌. ഭാവിയിൽ സാത്താനെ 1,000 വർഷത്തേക്ക്‌ അഗാധത്തിൽ അടയ്‌ക്കുന്നതിനെക്കുറിച്ച്‌ വെളി 20:1-3-ലെ വിവരണം പറയുന്നുണ്ട്‌. തങ്ങളെ “അഗാധത്തിലേക്ക്‌” അയയ്‌ക്കരുതെന്നു ഭൂതങ്ങളുടെ ആ കൂട്ടം യേശുവിനോടു പറഞ്ഞപ്പോൾ അവരുടെ മനസ്സിലുണ്ടായിരുന്നത്‌ ഈ ഭാവിസംഭവമായിരിക്കാം. ലൂക്ക 8:28-ൽ, തന്നെ ‘ഉപദ്രവിക്കരുത്‌’ എന്നു ഭൂതങ്ങളിൽ ഒരാൾ യേശുവിനോടു പറയുന്നുണ്ട്‌. ഇനി, മത്ത 8:29-ലെ സമാന്തരവിവരണത്തിൽ, “സമയത്തിനു മുമ്പേ ഞങ്ങളെ ഉപദ്രവിക്കാൻ വന്നിരിക്കുകയാണോ” എന്നു ഭൂതങ്ങൾ യേശുവിനോടു ചോദിക്കുന്നതായും രേഖപ്പെടുത്തിരിക്കുന്നു. അതുകൊണ്ട്‌ ഭൂതങ്ങൾ ഭയന്ന ആ ‘ഉപദ്രവം,’ സാധ്യതയനുസരിച്ച്‌ ‘അഗാധത്തിലെ’ ബന്ധനം അഥവാ തടവ്‌ ആണ്‌.—പദാവലിയും മത്ത 8:29-ന്റെ പഠനക്കുറിപ്പും കാണുക.

ദൈവം നിനക്കു ചെയ്‌തുതന്നതൊക്കെ മറ്റുള്ളവരെ അറിയിക്കുക: തന്റെ അത്ഭുതങ്ങൾ പരസ്യമാക്കരുതെന്നു സാധാരണ പറയാറുള്ള യേശു (മർ 1:44; 3:12; 7:36; ലൂക്ക 5:14) ഇത്തവണ പക്ഷേ, നടന്നതെല്ലാം വീട്ടുകാരോടു പറയാനാണ്‌ ഈ മനുഷ്യനോട്‌ ആവശ്യപ്പെട്ടത്‌. എന്തുകൊണ്ട്‌? യേശുവിനോട്‌ ആ പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നതുകൊണ്ട്‌ യേശുവിന്‌ അവരെ നേരിട്ട്‌ കണ്ട്‌ സംസാരിക്കാൻ കഴിയുമായിരുന്നില്ല എന്നതായിരിക്കാം ഒരു കാരണം. ഇനി, പന്നിക്കൂട്ടം ചത്തൊടുങ്ങിയതുമായി ബന്ധപ്പെട്ട്‌ പ്രചരിച്ചേക്കാവുന്ന കിംവദന്തികൾക്കു തടയിടാനും ആ മനുഷ്യന്റെ സാക്ഷിമൊഴി ഉപകരിക്കുമായിരുന്നു.

നഗരത്തിലെങ്ങും: മർ 5:20-ലെ സമാന്തരവിവരണത്തിൽ കാണുന്നതു “ദക്കപ്പൊലിയിൽ” എന്നാണ്‌. അതുകൊണ്ട്‌ ഇവിടെ പറഞ്ഞിരിക്കുന്ന നഗരം ദക്കപ്പൊലി പ്രദേശത്തെ ഒരു നഗരമായിരിക്കാനാണു സാധ്യത.—പദാവലിയിൽ “ദക്കപ്പൊലി” കാണുക.

ഒരേ ഒരു: മൊണൊഗെനെസ്‌ എന്ന ഗ്രീക്കുപദമാണ്‌ ഇവിടെ കാണുന്നത്‌. മിക്കപ്പോഴും “ഏകജാതൻ” എന്നു പരിഭാഷപ്പെടുത്താറുള്ള ആ പദത്തെ “അത്തരത്തിലുള്ള ഒരേ ഒരാൾ; ആകെയുള്ള ഒരാൾ; ഒരു ഗണത്തിലെയോ വർഗത്തിലെയോ ഒരേ ഒരു അംഗം; അതുല്യൻ” എന്നൊക്കെ നിർവചിച്ചിരിക്കുന്നു. മാതാപിതാക്കളുമായി മകനുള്ള ബന്ധത്തെക്കുറിച്ച്‌ പറയുന്നിടത്ത്‌ മാത്രമല്ല മകളുടെ കാര്യത്തിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട്‌. ഈ വാക്യത്തിൽ ഒരേ ഒരു കുട്ടി എന്ന അർഥത്തിലാണ്‌ ഈ പദം ഉപയോഗിച്ചിരിക്കുന്നത്‌. നയിനിലെ വിധവയുടെ “ഒരേ ഒരു” മകനെക്കുറിച്ച്‌ പറയുന്നിടത്തും യേശു ഒരാളുടെ “ആകെയുള്ളൊരു” മകനിൽനിന്ന്‌ ഭൂതത്തെ പുറത്താക്കിയതിനെക്കുറിച്ച്‌ പറയുന്നിടത്തും ഇതേ ഗ്രീക്കുപദം ഉപയോഗിച്ചിട്ടുണ്ട്‌. (ലൂക്ക 7:12; 9:38) യിഫ്‌താഹിന്റെ മകളെക്കുറിച്ച്‌ പറയുന്നിടത്ത്‌ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിലും മൊണൊഗെനെസ്‌ എന്ന പദം കാണാം. ആ ഭാഗം ഇങ്ങനെ വായിക്കുന്നു: “അതു യിഫ്‌താഹിന്റെ ഒരേ ഒരു മകളായിരുന്നു; ആ മകളല്ലാതെ യിഫ്‌താഹിനു വേറെ ആൺമക്കളോ പെൺമക്കളോ ഉണ്ടായിരുന്നില്ല.” (ന്യായ 11:34) അപ്പോസ്‌തലനായ യോഹന്നാൻ യേശുവിനെ കുറിക്കാൻ മൊണൊഗെനെസ്‌ എന്ന പദം അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്‌.—യേശുവിനെക്കുറിച്ച്‌ പറയുന്നിടത്ത്‌ ഈ പദം ഏത്‌ അർഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്ന്‌ അറിയാൻ യോഹ 1:14; 3:16 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

മകളേ: യേശു ഒരു സ്‌ത്രീയെ “മകളേ“ എന്നു നേരിട്ട്‌ വിളിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരേ ഒരു സന്ദർഭം. ആ സ്‌ത്രീയുടെ പ്രത്യേകസാഹചര്യവും മാനസികാവസ്ഥയും പരിഗണിച്ചും അതുപോലെ അവർ ‘വിറയ്‌ക്കുന്നതു’ കണ്ടിട്ടും ആയിരിക്കാം യേശു അങ്ങനെ വിളിച്ചത്‌. (മർ 5:33; ലൂക്ക 8:47) വാത്സല്യം തുളുമ്പുന്ന ഈ പ്രയോഗം ആ സ്‌ത്രീയോടുള്ള യേശുവിന്റെ ആർദ്രസ്‌നേഹവും കരുതലും എടുത്തുകാട്ടുന്നു. ഈ അഭിസംബോധന ആ സ്‌ത്രീയുടെ പ്രായത്തെക്കുറിച്ചുള്ള സൂചനകളൊന്നും തരുന്നില്ല.

ജീവൻ: അഥവാ “ആത്മാവ്‌; ജീവശക്തി; ശ്വാസം.” സാധ്യതയനുസരിച്ച്‌, ന്യൂമ എന്ന ഗ്രീക്കുപദം ഇവിടെ കുറിക്കുന്നതു ഭൂമിയിലെ ജീവികളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജീവശക്തിയെയാണ്‌. അതിന്‌ ഇവിടെ, ശ്വാസം എന്ന അർഥം മാത്രവും വരാം.—മത്ത 27:50-ന്റെ പഠനക്കുറിപ്പു കാണുക.

പ്രാണൻ വെടിഞ്ഞു: അക്ഷ. “ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു.” അഥവാ “ശ്വാസം നിലച്ചു.” മൂലഭാഷയിലെ “ആത്മാവ്‌” എന്ന പദത്തിന്‌ (ഗ്രീക്കിൽ, ന്യൂമ) ഇവിടെ “ശ്വാസത്തെയോ” “ജീവശക്തിയെയോ” കുറിക്കാനാകും. സമാന്തരവിവരണമായ മർ 15:37-ൽ എക്‌പ്‌നിയോ (അക്ഷ. “ശ്വാസം പുറത്തേക്കുവിടുക.”) എന്ന ഗ്രീക്കുക്രിയ ഉപയോഗിച്ചിരിക്കുന്നത്‌ ഈ വാദത്തെ പിന്താങ്ങുന്നു. (അവിടെ ആ പദം പരിഭാഷപ്പെടുത്തിയിരിക്കുന്നതു “ജീവൻ വെടിഞ്ഞു,” അഥവാ അടിക്കുറിപ്പിൽ കാണുന്നതുപോലെ “അന്ത്യശ്വാസം വലിച്ചു” എന്നാണ്‌.) സംഭവിക്കേണ്ടതെല്ലാം പൂർത്തിയായതുകൊണ്ട്‌ ജീവൻ നിലനിറുത്താനുള്ള പരിശ്രമം യേശു മനഃപൂർവം അവസാനിപ്പിച്ചു എന്ന അർഥത്തിലാകാം മൂലഭാഷയിൽ “ഏൽപ്പിച്ചുകൊടുത്തു” എന്നു പറഞ്ഞിരിക്കുന്നത്‌ എന്നാണു ചിലരുടെ അഭിപ്രായം. (യോഹ 19:30) അതെ, യേശു മനസ്സോടെ ‘മരണത്തോളം തന്റെ ജീവൻ ചൊരിഞ്ഞു.’—യശ 53:12; യോഹ 10:11.

ദൃശ്യാവിഷ്കാരം

വീടുകളിലെ വിളക്കുതണ്ട്‌
വീടുകളിലെ വിളക്കുതണ്ട്‌

ഇവിടെ കാണിച്ചിരിക്കുന്ന വിളക്കുതണ്ട്‌ (1) എഫെസൊസിൽനിന്നും ഇറ്റലിയിൽനിന്നും കണ്ടെടുത്ത പുരാവസ്‌തുക്കളെ (ഒന്നാം നൂറ്റാണ്ടിൽ ഉപയോഗത്തിലിരുന്നത്‌.) ആധാരമാക്കി ഒരു ചിത്രകാരൻ വരച്ചതാണ്‌. വീടുകളിൽ ഉപയോഗിച്ചിരുന്ന ഇത്തരം വിളക്കുതണ്ടുകൾ സാധ്യതയനുസരിച്ച്‌ സമ്പന്നരുടെ ഭവനങ്ങളിലാണു കണ്ടിരുന്നത്‌. അത്ര സാമ്പത്തികസ്ഥിതി ഇല്ലാത്തവരുടെ വീടുകളിൽ, വിളക്കു ചുവരിലെ ഒരു പൊത്തിൽ വെക്കുകയോ (2) മച്ചിൽനിന്ന്‌ തൂക്കിയിടുകയോ മണ്ണുകൊണ്ടോ തടികൊണ്ടോ ഉണ്ടാക്കിയ ഒരു വിളക്കുതണ്ടിൽ വെക്കുകയോ ആണ്‌ ചെയ്‌തിരുന്നത്‌.

ഒന്നാം നൂറ്റാണ്ടിലെ മത്സ്യബന്ധനവള്ളം
ഒന്നാം നൂറ്റാണ്ടിലെ മത്സ്യബന്ധനവള്ളം

ഒന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ചില പുരാവസ്‌തുക്കളെ അടിസ്ഥാനമാക്കിയാണ്‌ ഈ ചിത്രം വരച്ചിരിക്കുന്നത്‌. ഗലീലക്കടലിന്റെ തീരത്തിന്‌ അടുത്ത്‌ ചെളിയിൽനിന്ന്‌ കണ്ടെടുത്ത ഒരു മത്സ്യബന്ധനവള്ളത്തിന്റെ അവശിഷ്ടങ്ങൾ, മിഗ്‌ദൽ എന്ന കടലോരപ്പട്ടണത്തിലെ ഒരു വീട്ടിൽനിന്ന്‌ കണ്ടെടുത്ത അലങ്കാരപ്പണി എന്നിവയാണ്‌ അതിന്‌ ആധാരം. പായ്‌മരവും പായും പിടിപ്പിച്ചിരുന്ന ഇത്തരം ഒരു വള്ളത്തിൽ നാലു തുഴക്കാരും ഒരു അമരക്കാരനും ഉൾപ്പെടെ അഞ്ചു ജോലിക്കാർ ഉണ്ടായിരുന്നിരിക്കാം. അമരക്കാരനു നിൽക്കാൻ അമരത്ത്‌ ഒരു ചെറിയ തട്ടും ഉണ്ടായിരുന്നു. ഏതാണ്ട്‌ 8 മീ. (26.5 അടി) നീളമുണ്ടായിരുന്ന ഇത്തരം വള്ളങ്ങൾക്കു മധ്യഭാഗത്ത്‌ 2.5 മീ (8 അടി) വീതിയും 1.25 മീ. (4 അടി) ഉയരവും ഉണ്ടായിരുന്നിരിക്കാം. കുറഞ്ഞത്‌ 13 പേരെങ്കിലും ഇതിൽ കയറുമായിരുന്നെന്നു കരുതപ്പെടുന്നു.

ഗലീലയിലെ ഒരു മത്സ്യബന്ധനവള്ളത്തിന്റെ അവശിഷ്ടം
ഗലീലയിലെ ഒരു മത്സ്യബന്ധനവള്ളത്തിന്റെ അവശിഷ്ടം

1985/1986-ൽ ഉണ്ടായ ഒരു വരൾച്ചയിൽ ഗലീലക്കടലിലെ ജലനിരപ്പു താഴ്‌ന്നപ്പോൾ ചെളിയിൽ ആണ്ടുകിടന്ന ഒരു പഴയ വള്ളത്തിന്റെ ഭാഗം തെളിഞ്ഞുവന്നു. വള്ളത്തിന്റെ കുറെ ഭാഗം നശിച്ചുപോയിരുന്നെങ്കിലും പുറത്തെടുത്ത ഭാഗത്തിന്‌ 8.2 മീ. (27 അടി) നീളവും 2.3 മീ. (7.5 അടി) വീതിയും, ഒരു ഭാഗത്ത്‌ 1.3 മീ. (4.3 അടി) ഉയരവും ഉണ്ടായിരുന്നു. ഇതു നിർമിച്ചതു ബി.സി. ഒന്നാം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും ഇടയ്‌ക്കാണെന്നു പുരാവസ്‌തുശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇന്ന്‌ അത്‌ ഇസ്രായേലിലെ ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌. ഏതാണ്ട്‌ 2,000 വർഷംമുമ്പ്‌ അത്‌ ഉപയോഗത്തിലിരുന്നപ്പോഴത്തെ രൂപം പുനഃസൃഷ്ടിച്ചിരിക്കുകയാണ്‌ ഈ വീഡിയോയിൽ.

ഗലീലക്കടലിന്റെ കിഴക്കുള്ള കിഴുക്കാംതൂക്കായ പ്രദേശം
ഗലീലക്കടലിന്റെ കിഴക്കുള്ള കിഴുക്കാംതൂക്കായ പ്രദേശം

ഗലീലക്കടലിന്റെ കിഴക്കേ തീരത്തുവെച്ചാണ്‌ യേശു രണ്ടു പുരുഷന്മാരിൽനിന്ന്‌ ഭൂതങ്ങളെ പുറത്താക്കി അവയെ പന്നിക്കൂട്ടത്തിലേക്ക്‌ അയച്ചത്‌.