മുഖ്യലേഖനം | പ്രിയപ്പെട്ട ഒരാൾ മരണമടയുമ്പോൾ. . .
ദുഃഖിക്കുന്നതിൽ തെറ്റുണ്ടോ?
നിങ്ങൾക്ക് എന്നെങ്കിലും പനിയോ തലവേദനയോ വന്നിട്ടുണ്ടോ? അതു പെട്ടെന്നു മാറിയതുകൊണ്ട് ആ സംഭവംപോലും നിങ്ങൾ ഇപ്പോൾ ഓർക്കുന്നില്ലായിരിക്കും. പക്ഷേ വേർപാടിന്റെ വേദന അങ്ങനെയല്ല. വിരഹദുഃഖം പേറുന്ന ഇണയ്ക്ക് ആശ്വാസം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഡോക്ടർ അലൻ വുൾഫെൽറ്റ് എഴുതി: “വേർപാടിന്റെ വേദന എന്നെന്നേക്കുമായി പിഴുതെറിയാൻ കഴിയില്ല.” പക്ഷേ അദ്ദേഹം പറയുന്നു: “കാലം കടന്നുപോകുമ്പോൾ, മറ്റുള്ളവരുടെ സഹായത്താൽ മെല്ലെമെല്ലെ ആ വേദനയുടെ തീവ്രത കുറയും.”
ഭാര്യയായ സാറ മരിച്ചപ്പോൾ ജൂതന്മാരുടെ പൂർവികനായ അബ്രാഹാമിന്റെ വികാരം എന്തായിരുന്നുവെന്നു നോക്കുക. “അബ്രാഹാം സാറയെക്കുറിച്ച് വിലപിച്ച് കരയാൻതുടങ്ങി” എന്നാണു ബൈബിളിന്റെ മൂലഭാഷാന്തരത്തിൽ എഴുതിയിരിക്കുന്നത്. “തുടങ്ങി” എന്ന പ്രയോഗം അബ്രാഹാമിന്റെ ദുഃഖം മാറാൻ കുറച്ച് കാലം എടുത്തു എന്നു കാണിക്കുന്നു. * യാക്കോബിനും സമാനമായ ഒരു അനുഭവം ഉണ്ടായി. മകനായ യോസേഫിനെ ഒരു കാട്ടുമൃഗം കൊന്നു എന്നു തെറ്റിദ്ധരിച്ച യാക്കോബ് “ഏറിയനാൾ” ദുഃഖിച്ചുകരഞ്ഞു. കുടുംബാംഗങ്ങൾക്കും യാക്കോബിനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. വർഷം ഏറെ കഴിഞ്ഞിട്ടും ആ വേദനയുടെ തീ യാക്കോബിന്റെ മനസ്സിൽ എരിഞ്ഞുകൊണ്ടിരുന്നു.—ഉൽപത്തി 23:2; 37:34, 35; 42:36; 45:28.
ഉറ്റവരുടെ വേർപാടിൽ വിലപിക്കുന്ന പലരുടെയും കാര്യത്തിൽ ഇന്നും ഇതു സത്യമാണ്. രണ്ടു പേരുടെ അനുഭവം നമുക്കു നോക്കാം.
-
“2008 ജൂലൈ 9-നാണ് എന്റെ ഭർത്താവ് റോബർട്ട് ഒരു അപകടത്തിൽ മരിച്ചത്. എന്നത്തെയുംപോലെയായിരുന്നു അന്നും. രാവിലത്തെ ഭക്ഷണം കഴിച്ചു; പിന്നെ പോകുന്നതിനുമുമ്പ് പതിവുപോലെ ഞങ്ങൾ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു; ‘ഐ ലവ് യൂ’ എന്നും പറഞ്ഞു. ചേട്ടൻ മരിച്ചിട്ട് ആറു വർഷം കഴിഞ്ഞു. പക്ഷേ ആ വേദന ഇപ്പോഴും എന്റെ ഹൃദയത്തിലുണ്ട്; ആ ദുഃഖം ഒരിക്കലും എന്നെ വിട്ടുപോകുമെന്നു തോന്നുന്നില്ല.”—ഗെയ്ൽ, വയസ്സ് 60.
-
“എന്റെ പ്രിയഭാര്യയെ എനിക്കു നഷ്ടപ്പെട്ടിട്ട് 18 വർഷം കഴിഞ്ഞു. പക്ഷേ ഇപ്പോഴും അവളില്ലാത്തതിന്റെ സങ്കടം എനിക്കു തോന്നാറുണ്ട്. പ്രകൃതിഭംഗിയൊക്കെ കാണുമ്പോൾ ഞാൻ അവളെക്കുറിച്ച് ഓർക്കും. അവളുണ്ടായിരുന്നെങ്കിൽ അവൾക്ക് ഇതൊക്കെ കണ്ടാസ്വദിക്കാമായിരുന്നല്ലോ എന്നു ഞാൻ ചിന്തിച്ചുപോകും.”—ഏയ്റ്റൻ, വയസ്സ് 84.
അതെ, വേദനാനിർഭരവും നീണ്ടുനിൽക്കുന്നതും ആയ ഇത്തരം വികാരങ്ങൾ സ്വാഭാവികം മാത്രമാണ്. ഓരോ വ്യക്തിയും ദുഃഖം പ്രകടിപ്പിക്കുന്നത് ഓരോ വിധത്തിലാണ്. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ ആളുകൾ പ്രതികരിക്കുന്ന വിധത്തെ കുറ്റപ്പെടുത്തുന്നതു ശരിയല്ല. ഉറ്റവർ മരിക്കുമ്പോൾ നമ്മുടെ ദുഃഖം അതിരുകടന്നുപോകുന്നതായി തോന്നുന്നെങ്കിൽ നമ്മളെത്തന്നെ കുറ്റപ്പെടുത്തുന്നതും ഒഴിവാക്കേണ്ടതുണ്ട്. വേർപാടിന്റെ വേദനയുമായി നമുക്ക് എങ്ങനെ പൊരുത്തപ്പെടാം? (w16-E No. 3)
^ ഖ. 4 അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിനും കുറെ കാലം വേർപാടിന്റെ വേദന അനുഭവിക്കേണ്ടിവന്നു. അമ്മയായ സാറ മരിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും ആ ദുഃഖം യിസ്ഹാക്കിനെ വിട്ടുമാറിയില്ല.—ഉൽപത്തി 24:67.