യുവജനങ്ങൾ ചോദിക്കുന്നു
സത്യസന്ധരായിരിക്കേണ്ടത് എന്തുകൊണ്ട്?
ചിലർ സത്യസന്ധരല്ലാത്തത് എന്തുകൊണ്ട്?
ഇന്നത്തെ ലോകത്തിൽ സത്യസന്ധതകൊണ്ട് കാര്യമില്ലെന്നു തോന്നാം. ചിലർ ഇങ്ങനെ ന്യായീകരിച്ചേക്കാം:
‘എന്റെ മാതാപിതാക്കളോട് കള്ളം പറഞ്ഞില്ലെങ്കിൽ ഞാൻ ആഗ്രഹിക്കുന്നത് ചെയ്യാൻ അവർ എന്നെ അനുവദിക്കില്ല.’
‘പരീക്ഷയിൽ കോപ്പിയടിച്ചില്ലെങ്കിൽ ഞാൻ തോറ്റുപോകും.’
‘ഞാൻ ഇത് മോഷ്ടിച്ചില്ലെങ്കിൽ, അതിനുവേണ്ട പണം സ്വരൂപിക്കാൻ കഷ്ടപ്പെടേണ്ടിവരും.’
‘ഇതൊക്കെ വലിയ കാര്യമാണോ’ എന്നായിരിക്കും ചിലർ ചോദിക്കുക. ‘ഈ ലോകത്ത് സത്യസന്ധരായിട്ട് ആരെങ്കിലും ഉണ്ടോ?’
ഇതിന്റെ ഉത്തരം ഉണ്ട് എന്നുതന്നെയാണ്. അനേകരും—വലിയ ഒരു കൂട്ടം യുവജനങ്ങൾ ഉൾപ്പെടെ—വിശ്വസിക്കുന്നത് സത്യസന്ധത ഗുണം ചെയ്യുമെന്നാണ്, അതിന് പല കാരണങ്ങളുണ്ട്. “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും,” എന്ന് ബൈബിൾ പറയുന്നു. (ഗലാത്യർ 6:7) മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമ്മുടെ പ്രവൃത്തികൾക്ക് എപ്പോഴും പരിണതഫലങ്ങളുണ്ടാകും—അത് നല്ലതാകാം മോശമാകാം.
ഉദാഹരണത്തിന്, കള്ളം പറഞ്ഞതിനാൽ ചിലർക്കുണ്ടായ പരിണതഫലങ്ങൾ ശ്രദ്ധിക്കുക.
“ഒരു ആൺകുട്ടിയോട് സംസാരിക്കുന്നതിനെപ്പറ്റി ഞാൻ മമ്മിയോട് കള്ളം പറഞ്ഞു. ഞാൻ നുണയാണ് പറയുന്നതെന്ന് മമ്മിക്ക് തീർച്ചയായിരുന്നു. മൂന്ന് പ്രാവശ്യം ഇക്കാര്യം ആവർത്തിച്ചതോടെ മമ്മിക്ക് ശരിക്കും ദേഷ്യം വന്നു. രണ്ട് ആഴ്ചത്തേക്ക് എനിക്ക് വിലക്ക് ഏർപ്പെടുത്തി. കൂടാതെ, ഒരു മാസത്തേക്ക് ഫോൺ ഉപയോഗിക്കാനോ ടിവി കാണാനോ അനുവദിച്ചില്ല. പിന്നീട് ഒരിക്കലും ഞാൻ മാതാപിതാക്കളോട് കള്ളം പറഞ്ഞിട്ടില്ല!”—അനീറ്റ.
ചിന്തിക്കാൻ: മമ്മിയുടെ വിശ്വാസം വീണ്ടെടുക്കാൻ അനീറ്റയ്ക്കു കുറച്ചു സമയം വേണ്ടിവന്നേക്കാവുന്നത് എന്തുകൊണ്ട്?
ബൈബിൾ പറയുന്നു: “ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ.”—എഫെസ്യർ 4:25.
“എന്റെ മാതാപിതാക്കളോട് കള്ളം പറഞ്ഞപ്പോൾ രക്ഷപെട്ടെന്നാണ് ഞാൻ കരുതിയത്. എന്നാൽ പിന്നീടൊരിക്കൽ അവർ ആ സംഭവത്തെപ്പറ്റി വീണ്ടും ചോദിച്ചപ്പോൾ ഞാൻ നേരത്തെ പറഞ്ഞുഫലിപ്പിച്ച കഥ അപ്പാടെ മാറിപ്പോയി. ഞാൻതന്നെ കെട്ടിച്ചമച്ച കഥയിലെ പല വിശദാംശങ്ങളും എനിക്ക് ഓർക്കാൻ കഴിഞ്ഞില്ല. ആദ്യംതന്നെ സത്യം പറഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നമൊന്നും ഉണ്ടാകില്ലായിരുന്നു!”—ആന്തണി.
ചിന്തിക്കാൻ: ആന്തണിക്ക് ഈ നാണക്കേട് ഒഴിവാക്കാമായിരുന്നത് എങ്ങനെ?
ബൈബിൾ പറയുന്നു: “വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു; സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം.”—സദൃശവാക്യങ്ങൾ 12:22.
“കാര്യങ്ങൾ ഊതിവീർപ്പിച്ച് പറയുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്. അവൾ, അവ പെരുപ്പിച്ചുപറഞ്ഞ് കഥ വേറെ വഴിക്ക് കൊണ്ടുപോകും. എനിക്ക് അവളെ ഇഷ്ടമായതുകൊണ്ട് ഞാൻ ഇതൊന്നും കീറിമുറിച്ച് നോക്കാറില്ല. എങ്കിലും, അവളെ വിശ്വസിക്കാനോ ആശ്രയിക്കാനോ പറ്റില്ല.”—ഇവോ.
ചിന്തിക്കാൻ: കാര്യങ്ങൾ പെരുപ്പിച്ചുപറഞ്ഞതും “ചെറിയചെറിയ” നുണകൾ പറഞ്ഞതും ഇവോയുടെ കൂട്ടുകാരിയുടെ സത്പേരിനെ ബാധിച്ചത് എങ്ങനെ?
ബൈബിൾ പറയുന്നു: ‘ഞങ്ങൾ സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കുന്നു’—എബ്രായർ 13:18.
സത്യസന്ധത നേട്ടമായിരിക്കുന്നത് എന്തുകൊണ്ട്?
ഇനി സത്യസന്ധരായിരിക്കുന്നതിന്റെ ചില ഫലങ്ങളെക്കുറിച്ച് ചിന്തിക്കുക.
“എനിക്ക് മുമ്പേ പോയ ഒരു സ്ത്രീയുടെ പക്കൽനിന്നും പണം താഴെവീണു. ഞാൻ അവരെ വിളിച്ച് ആ പണം തിരികെ കൊടുത്തു. അവർ നന്ദിയോടെ ഇങ്ങനെ പറഞ്ഞു: ‘നീ വളരെ നല്ല വ്യക്തിയാണ്. ഇത്തരം ഒരു കാര്യം ഇന്ന് ആരും ചെയ്യാറില്ല.’ ഞാൻ ചെയ്ത ആ നല്ല കാര്യം ആ സ്ത്രീ വിലമതിച്ചതിൽ എനിക്ക് അതിയായ സന്തോഷം തോന്നി!”—വിവിയൻ.
ചിന്തിക്കാൻ: ഇത്തരം സത്യസന്ധമായ പെരുമാറ്റം ആ സ്ത്രീയെ അതിശയിപ്പിച്ചത് എന്തുകൊണ്ടായിരിക്കും? വിവിയന് ഇതുകൊണ്ട് എന്തു പ്രയോജനമുണ്ടായി?
ബൈബിൾ പറയുന്നു: ‘എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവൻ ഭാഗ്യവാൻ’—സങ്കീർത്തനം 106:3.
“ഒരു കുടുംബം എന്നനിലയിൽ ഞങ്ങൾ ശുചീകരണ ബിസിനെസ്സിൽ ഏർപ്പെട്ടിരിക്കുമ്പോൾ ചിലപ്പോഴൊക്കെ ഓഫീസുകൾ വൃത്തിയാക്കുന്നതിനിടെ ഒരു തുട്ടോ മറ്റോ തറയിൽ കാണാറുണ്ട്. അങ്ങനെ കാണുമ്പോൾ ഞങ്ങൾ ആ തുട്ട് എടുത്ത് അടുത്തുള്ള മേശപ്പുറത്ത് വെക്കും. ഇത്രമേൽ സത്യസന്ധത കണ്ടിട്ട് ദേഷ്യം വന്ന ഒരു ജോലിക്കാരി ‘ഇത് നിസ്സാരം ഒരു തുട്ട് അല്ലേ!’ എന്ന് പറഞ്ഞു. എന്നാൽ രസകരമായ സംഗതി എന്താണെന്നോ? അവർ എല്ലായ്പോഴും ഞങ്ങളെ കണ്ണടച്ചു വിശ്വസിക്കുമായിരുന്നു.”—ജൂലിയാ.
ചിന്തിക്കാൻ: മറ്റൊരു ജോലിക്കായി ശുപാർശ ആവശ്യമായി വന്നാൽ സത്യസന്ധ എന്ന സൽപ്പേര് ജൂലിയായ്ക്ക് നേട്ടമായി വരുന്നത് എങ്ങനെ?
ബൈബിൾ പറയുന്നു: “ലജ്ജിക്കാൻ വകയില്ലാത്ത വേലക്കാരനായി, ദൈവമുമ്പാകെ അംഗീകൃതനായി നിലകൊള്ളാൻ നിന്നാലാവോളം ശ്രമിക്കുക.”—2 തിമൊഥെയൊസ് 2:15.
“64 മണിക്കൂർ മാത്രം ജോലി ചെയ്ത എനിക്ക് 80 മണിക്കൂറിന്റെ ശമ്പളം ചെക്കായി കിട്ടി. ആ പണം എനിക്ക് എടുക്കാമായിരുന്നെങ്കിലും ഞാൻ അങ്ങനെ ചെയ്തില്ല. കണക്ക് കൈകാര്യം ചെയ്യുന്ന മേലുദ്യോഗസ്ഥയെ ഇക്കാര്യം അറിയിച്ചപ്പോൾ അത് അവർക്ക് വലിയ സന്തോഷമായി. കമ്പനി ലാഭത്തിലാണെങ്കിലും കൈയിൽ കിട്ടിയ പണം മോഷ്ടിച്ചതിന് തുല്യമാണെന്ന് തോന്നിയതിനാൽ അത് സൂക്ഷിക്കാൻ എനിക്ക് മനസ്സുവന്നില്ല.”—ബെഥനി.
ചിന്തിക്കാൻ: ഒരു സ്ഥാപനത്തിൽനിന്ന് മോഷ്ടിക്കുന്നത് ഒരു വ്യക്തിയിൽനിന്ന് മോഷ്ടിക്കുന്നതിനെക്കാൾ ഗൗരവം കുറഞ്ഞ സംഗതിയാണോ?
ബൈബിൾ പറയുന്നു: “വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു.”—സദൃശവാക്യങ്ങൾ 3:32.